ന്യൂഡൽഹി: രാജസ്ഥാൻ സർക്കാർ ഈ വർഷം പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിനെതിരേ സമർപ്പിച്ച ഹർജിയിൽ സംസ്ഥാനത്തിന്റെ പ്രതികരണം തേടി സുപ്രീംകോടതി.
ഭരണഘടനയെ ചോദ്യം ചെയ്യുന്ന നിരവധി വകുപ്പുകൾ പുതിയ നിയമത്തിലുണ്ടെന്നു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകൻ ജോണ് ദയാലാണു സുപ്രീംകോടതിയെ സമീപിച്ചത്.
മറ്റു പല സംസ്ഥാനങ്ങളിലും മതപരിവർത്തന നിരോധന നിയമം പാസാക്കിയിട്ടുണ്ടെങ്കിലും രാജസ്ഥാനിലേതു ഭയാനകമാണെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് മുന്പാകെ ഹർജിക്കാർ ചൂണ്ടിക്കാട്ടി.
കൂട്ട മതപരിവർത്തനത്തിനുള്ള (രണ്ടിൽ കൂടുതൽ ആളുകൾ) ശിക്ഷ 20 ലക്ഷം രൂപയാണ്. കൂടാതെ 20 വർഷം മുതൽ ജീവപര്യന്തം വരെ തടവും ലഭിക്കാം. നിയമവിരുദ്ധമായി മതംമാറ്റം നടത്തിയെങ്കിൽ അയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഏതെങ്കിലും ഒരു സ്ഥാപനമാണ് ഇതിനു പിന്നിലെങ്കിൽ അതിന്റെ പ്രവർത്തനം സംസ്ഥാനത്ത് പൂർണമായും റദ്ദാക്കുന്നതിനോ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനോ അധികാരം നൽകുന്നു. ന്യൂനപക്ഷങ്ങളുടെ ഉപജീവനത്തെയടക്കം രാജസ്ഥാൻ സർക്കാരിന്റെ പുതിയ നിയമം ബാധിക്കുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.